By: ഡോ. ചേര്യനല്ലാൽ ഹനീഫ കോയ
മിനിക്കോയ് (10“ 17‘ ,73“ 04‘ ) മറ്റ് ദ്വീപുകളിൽ നിന്നും പല കാര്യങ്ങൾക്കും വ്യത്യസ്ഥമാണ്. 1988 ൽ ജോലിക്കായി ഇറങ്ങിയത് മുതൽ അടുത്തറിയാൻ സാധിക്കുകയും ചെയ്തു. അതിൽ എന്നെ തുടക്കത്തിൽതന്നെ ആകർഷിച്ച ഒന്നാണ് അവരുടെ എൻട്രൻസ് ചാനൽ (ബില്ലത്തിലേക്ക് കടക്കുന്ന വഴി) വൃത്തിയാക്കുന്ന ജോലി.
വർഷങ്ങളോളമായി പാരമ്പര്യമായി അനുവർത്തിച്ച് പോരുന്ന ഒരു സാമുഹ്യ അനുഷ്ഠാനമായി മാറിയ ചരിത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. “നെരിമഗു നലാംഗ്” എന്നാണ് ബില്ലത്തിലേക്കുള്ള എൻട്രൻസ് ചാനൽ വൃത്തിയാക്കുന്നതിന് മലിക്കു ഭാഷയിൽ പറയുന്നത്. “മഗു” എന്നാൽ വഴി എന്നാണ് മിനിക്കോയി ഭാഷയിൽ. പ്രായമുള്ള ആളുകളോട് ചോദിച്ചപ്പോൾ ഇത് തുടങ്ങിയതിനേക്കുറിച്ച് ഒരോർമ്മയുമില്ല. എന്നാൽ “നെഹറു മഗു” എന്നുള്ളത് ലോപിച്ചാണ് ഇന്നത്തെ നെറു മഗു ആയിത്തീർന്നതെന്ന അഭിപ്രായം ചിലർ പറഞ്ഞു. വൃത്തിയാക്കുക എന്നതിന് മറ്റു പദപ്രയോഗങ്ങളുണ്ടെങ്കിലും നലാംഗ് ചേർത്ത് നെറു മഗു നലാംഗ് എന്നാണ് ഈ പ്രവർത്തി ഇന്ന് അറിയപ്പെടുന്നത്. ഈ ചാനലിൽകൂടിയാണ് ബോട്ട്, കപ്പൽ, മഞ്ചു മുതലായവ ബില്ലത്തിലേക്ക് പ്രവേശിക്കുന്നത്.
ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ ബാരണയിൽ നിന്ന് ബില്ലത്തിനകം വരെ നീണ്ടുകിടക്കുന്ന ചാനൽ(വഴി) മൺസൂൺ കാലത്തെ കടൽ ക്ഷോഭത്താലും അടിയൊഴുക്കിനാലും മണ്ണും മറ്റ് പാറക്കല്ലുകളും വന്നടിഞ്ഞ് മൺസൂൺ കഴിഞ്ഞാൽ മിക്കവാറും ഉപയോഗത്തിന് എളുപ്പമല്ലാതായിത്തീരുന്നു. മൺസൂൺ മൂന്ന് മാസവും ചരക്ക് ഗതാഗതവും പടിഞ്ഞാറ് ഭാഗത്തുകൂടിയുള്ള ആഴക്കടൽ മത്സ്യ ബന്ധനവും നിശേഷം നിലച്ച് പോവുന്നത് കൊണ്ട് ആ വഴി ഉപയോഗിക്കപ്പെടുന്നില്ല.
മഴയും കാറ്റും ശാന്തമായാൽ മൂപ്പന്മാരാൽ നിയോഗിക്കപ്പെടുന്ന ഓതറൈസ്ഡ് വ്യക്തി, പൈലറ്റ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്, സെപ്റ്റമ്പർ മാസത്തിലേ ഒരു ദിവസം ഇതിനായി തെരഞ്ഞെടുത്ത് പ്രഖ്യാപിക്കുന്നു. മിക്കവാറും വെള്ളിയാഴ്ചയായിരിക്കും.
വില്ലേജും, ബോട്ടുടമസ്ഥന്മാരും ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. നിശ്ചയിച്ച ദിവസം രാവിലെ തന്നെ വില്ലേജ് ഹൌസിലും, ബോട്ടുടമസ്ഥരുടെ വീടുകളിലും അത്യാവശ്യം വേണ്ട പണിയായുധങ്ങൾ എത്തിക്കുന്നു. മീൻ പിടിക്കാൻ വേണ്ടി ഏത് ബോട്ടിലാണോ സ്ഥിരമായി പോകുന്നത് അവർക്കെല്ലാം ഉച്ച ഭക്ഷണം ബോട്ടുടമസ്ഥന്റെ വീട്ടിലായിരിക്കും. ളുഹ്റ് നിസ്കാരം കഴിഞ്ഞ് ഭക്ഷണത്തിനു ശേഷം നേരത്തേ തയ്യാറാക്കിവെച്ച ഹാമ്മർ, ചിസൽ, ചാക്കുകൾ, ക്രോബാർ മുതലായവയെടുത്ത് പുറപ്പെടുന്നു.
കുട്ടികളെ ഈ പ്രവർത്തി കാണിക്കാൻ വളരെയതികം പ്രോത്സാഹനം നൽകുന്നതായി കാണാൻ കഴിഞ്ഞു.20 നും 30 നും ഇടക്ക് നാല് വയസ്സിന് മുകളിലുള്ള കുട്ടികൾ പുളിയും പഞ്ചസാരയും കഴിച്ച് ചർദ്ദിയെ നിയന്ത്രിച്ച് കൂട്ടമായി ഇരിക്കുന്നുണ്ടാവും.
ആദ്യമായി വലിയ ബോട്ടുകൾ അവരവർക്കായി ലഗൂണിനകത്ത് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ വൃത്തിയാക്കി മുൻ വർഷം വെച്ചിരുന്ന അടയാളം (sign
board) മാറ്റി പുതിയവ സ്ഥാപിക്കുന്നു. അത് കഴിഞ്ഞ് വരുമ്പോയേക്കും ഓരോ ബോട്ടിന്റെയും skiff boat (ബർക്കാസ്) നിശ്ചിത അകലത്തിൽ നങ്കൂരമിട്ട് ചെറുപ്പക്കാർ തയ്യാറായി കഴിഞ്ഞിരിക്കും. പിന്നെ വലിയ ബോട്ടിൽ നിന്നും ചെറിയ ബോട്ടിലേക്ക് കുറേപ്പേര് കൂടി ഇറങ്ങി ഉത്തരവ് കിട്ടാൻ കാത്തിരിക്കും.
പൈലറ്റിൽ നിന്നും സിഗ്നൽ ലഭിച്ച ഉടനെ ബോട്ടിലെ ചെറുപ്പക്കാർ കടലിലേക്കിറങ്ങി ചാനൽ വൃത്തിയാക്കാൻ തുടങ്ങുന്നു. കണ്ണിൽ ധരിക്കുന്ന മാസിക്കല്ലാതെ മറ്റ് ഉപകരണങ്ങളൊന്നും ഇതിനായി ഉപയോഗിക്കുന്നില്ല. കല്ലും മണ്ണും ചാനലിൽ നിന്നും മാറ്റി ദൂരെക്കിടുന്നു. കുറെ കല്ല് കടൽത്തീര സംരക്ഷണത്തിനു ബണ്ട് കെട്ടുവാൻ കൊണ്ട് വരുകയും ചെയ്യുന്നു. ഒന്നു രണ്ട് മണിക്കൂർ നേരത്തെ കൂട്ടായ പ്രവർത്തനം കൊണ്ട് ഡ്രജിംഗ് ഒഴിവാക്കി ചാനൽ വൃത്തിയാക്കപ്പെടുന്നു. കുട്ടികൾ ഈ സമയത്തെല്ലാം മിക്കവാറും കടലിൽ നീന്തി ഉല്ലസിച്ച് വലിയവരുടെ പ്രവർത്തിയും കണ്ട് അതിനെ പഠിച്ച് മനസ്സിലാക്കുകയും ചെയ്യുന്നു.
ബാരണക്ക് ഒരു വിധത്തിലുള്ള ആഘാതം ഏൽപ്പിക്കാതെ എല്ലാ വർഷവും നാട്ടുകാരുടെ കൂട്ടായ്മയിൽ ഈ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയുണ്ടെങ്കിൽ എല്ലാം നിസ്സാരമായി ഭവിക്കുന്നു. നന്മയെ തേടിയുള്ള കൂട്ടായ്മക്ക് എന്നും ദൈവം തുണ നൽകട്ടെ.
വാൽക്കഷ്ണം : ജോലിക്ക് ചേർന്ന് ആദ്യ വർഷം തന്നെ ഇതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞു. ഒരു വർഷം എന്റെ രണ്ട് കുട്ടികളെയും കൂട്ടി( ഫാതിമ – ഹാഫിസ്) ജെട്ടിയിൽ നിന്നും ബോട്ട് അധികം മുമ്പോട്ട് പോവുന്നതിനു മുമ്പ് തന്നെ അതി ശക്തമായ മഴ. തൊട്ടടുത്തുള്ള ബോട്ട് പോലും കാണുന്നില്ല. തിരിഞ്ഞു നോക്കിയപ്പോൾ മിനിക്കോയിയും ജെട്ടിയും കാണുന്നില്ല. ബോട്ട് ഓടിക്കുന്ന ഉടമസ്ഥനും എന്റെ കൂട്ടുകാരനുമായ മുഹമ്മദിനോട് ബോട്ട് തിരിച്ച് ഞങ്ങളെ ജെട്ടിയിലിറക്കാൻ പറഞ്ഞു. അതിലുള്ള രണ്ട് മഴക്കോട്ട് എനിക്കും കുട്ടികൾക്കും തന്നു. പക്ഷേ തിരിച്ച് വിടാൻ ഒരു രക്ഷയുമില്ല. കുട്ടികളും വലിയവരും മഴയിൽകുളിച്ചിരിപ്പാണ്. എൻട്രൻസിനടുത്തെത്തിയപ്പോൾ മഴക്ക് കടുപ്പം കുറഞ്ഞ് മറ്റ് ബോട്ടുകൾ കാണാറായി. ഒരു ബോട്ട് പോലും മഴയാണെന്ന് പറഞ്ഞ് തിരിച്ച്പോയില്ല. പൈലറ്റിന്റെ അനുമതിയോടെ ഞങ്ങളെ തിരിച്ച് ജെട്ടിയിലിറക്കി. അന്നും പതിവ്പോലെ വൃത്തിയാക്കൽ നടന്നു.
കിൽത്താനിൽ അരങ്ങേറിയ ലഗൂൺ ക്ലീനിങ്ങ്
ഹൈസ്ക്കൂളിലെ സയൻസ് ക്ലബ്ബ് മെമ്പേഴ്സും ഒന്ന് രണ്ട് മറ്റ് ക്ലബ്ബ് ഭാരവാഹികളും എൻവിറോണ്മെന്റ് വകുപ്പിലെ ഉദ്ധ്യോഗസ്ഥന്മാരും കൂടി ഡോ. ഹനീഫക്കോയ ഓർഗനൈസ് ചെയ്ത് ജെട്ടി പരിസരം വൃത്തിയാക്കിയപ്പോൾ 5 ടൺ പാഴ്വസ്ഥുക്കളാണ് കിട്ടിയത്. എല്ലാം തെക്കുള്ള പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള വേസ്റ്റ് സ്റ്റോറേജ് സ്ഥലത്ത് കൊണ്ട്പോയി നിക്ഷേപിച്ചു. ക്ലബ്ബുകളും മറ്റ് നോൺ ഗവർമെന്റൽ ഓർഗനൈസേഷൻസും കൂട്ടായി ഇത്പോലുള്ള കാര്യങ്ങൾ കൂടി ചെയ്ത് നാടിന്റെ മൊത്തം അഭിവൃദ്ധിക്ക് വേണ്ടി അല്പ സമയം ചെലവഴിക്കണം. വെറും കളികളും വലിയ ഫ്ലക്സുകളിലും മാത്രം ക്ലബ്ബ് വർക്ക് ഒതുങ്ങിപ്പോകരുത്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക