ബിരിയംതിത്തിയോട ഖാസിം മുസ് ലിയാർ (ഖു.സി)

ബിരിയംതിത്തിയോട എന്ന തറവാട്ടിലാണ്‌ ജനനം.   കിളുത്തനിലെ തങ്ങൾ എന്ന് നാടൊട്ടാകെ ആദരപൂർവ്വം അറിയപ്പെട്ട ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ശബന്ധിയുടെ (ഖു.സി) ഭാര്യാവീടും ബിരിയംതിത്തിയോടയാണ്. 

അങ്ങനെ നിരവദി മഹാരതന്മാരുടെ ഇടപഴകലുകൾക്ക്‌ സാക്ഷിയായ ബിരിയം തിത്തിയോട എന്ന ആ തറവാട്ടിൽ തന്നെയാണ്‌ കാട്ടാമ്പള്ളി നൂറുദ്ധീൻ്റെ മകനായി ഖാസിം മുസ്‌ ലിയാർ ഭൂജാതനാകുന്നത്‌. പ്രസിദ്ധമായ മുലകുടിമാലയുടെ രചയിതാവ് ബിരിയംതിത്തിയോട മൂസാൻ കുട്ടി മുസ് ലിയാർ അവിടുത്തെ സഹോദരനാണ്.

ആ തറവാടിൻ്റെ വിജ്ഞാനബന്ധം കൊണ്ട് തന്നെ ചെറുപ്പം തൊട്ടെ അറിവും അദബും അവിടുത്തെ വിശേഷണങ്ങളായി മാറി. 

അക്കാലത്തെ അറിയപ്പെട്ട സൂഫി ഗുരുക്കളായ ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ശബന്ധി (ഖു.സി) യിൽ നിന്നും ചൂളത്തിയോട അഹ്മദ്‌ മുസ്‌ ലിയാരിൽ (ഖു.സി) നിന്നും ഓതിപ്പഠിച്ചു വളരാൻ ഭാഗ്യമുണ്ടായി. പ്രാഥമിക പഠനത്തിനു ശേഷം കേരളക്കരയിൽ പ്രശസ്ത മതപഠമശാലയായ പൊന്നാനിയിലേക്ക്‌ ഉപരിപഠനത്തിനായ്‌ കപ്പൽ കയറി . ശൈഖ്‌ ഗുലാം മുഹമ്മദ്‌ അഹ്മദ്‌ നഖ്‌ശബന്ധി (ഖു.സി) തങ്ങളാണ്‌ പൊന്നാനിയിലെ ദർസ്സിലേക്ക്‌ കൊണ്ടെത്തിച്ചതെന്ന് കരുതപ്പെടുന്നു.

അറിവിന്റെ മഹാസാഗരത്തിൽ മുങ്ങിക്കുളിച്ച്‌ വിജ്ഞാനത്തിന്റെ സഖലമേഖലകളിലും പ്രാവീണ്യം നേടി പൊന്നാനിയിലെ വലിയവിളക്കത്തിരുന്ന് കത്തിത്തെളിഞ്ഞ്‌ അവിടുന്ന് ദ്വീപിൽ തിരിച്ചെത്തി. കറട്ടിപ്പള്ളി കേന്ദ്രീകരിച്ച്‌ ദർസ്സ്‌ ആരംഭിച്ചു.

ഖാസിം മുസ്‌ ലിയാർ അക്കാലത്ത്‌ ലോകം അറിയപ്പെട്ട പണ്ഡിതസൂര്യനായി വളർന്നു. അവിടുത്തെ ഫത്‌ വകൾ ഏറെ പ്രസിദ്ദമാണ്‌. പാരമ്പര്യമായി തലമുറകൾ കൈയ്മാറി വന്ന ഒരു സംഭവമുണ്ട്‌.

അവിടുന്ന് നൽകിയ ഒരു ഫത്‌വ ഏറെ വിവാദം സൃഷ്ടിച്ചു. അമിനി ഖാളിയും പൊന്നാനിയിലെ പ്രഗത്ഭ പണ്ഡിതരും ആ ഫത്‌വ അംഗീകരിക്കൻ വൈമനസ്യം കാണിച്ചു. ആ ഫത്‌വ കൈറോയിലെ അൽ അസ്‌ഹർ യൂണിവേസിറ്റിയിലേക്ക്‌ അയച്ച്‌ കൊടുത്ത്‌ അവർ അതിനു വിശദീകരണം ആരായുകയുണ്ടായി. എന്നാൽ അൽ അസ്‌ഹറിൽ നിന്ന് വന്ന വിശദീകരണം ആ ഫത്‌വ ശരിവെച്ച്‌ കൊണ്ടായിരുന്നു. മാത്രമല്ല അവിടുത്തെ യൂണിവേസിറ്റിയിൽ അധ്യാപനം നടത്താനുള്ള സർട്ടിഫികറ്റും അവർ ഖാസിം മുസ്‌ ലിയാർക്ക് അയച്ചു കൊടുക്കുകയാണുണ്ടായത്‌. മഹാൻ സ്നേഹപൂർവ്വം ആ ക്ഷണം പുഞ്ചിരിയോടെ നിരസിച്ചു.

കിൽത്താൻ ദ്വീപിൽ ഇതുപോലെ മറ്റൊരു മസ്‌അല പ്രശനം വന്നു. അന്ന് ഖാളി ബലിയ ഇല്ലം സൈനുദ്ദീൻ മുസ്‌ ലിയാരായിരുന്നു.  മുലകുടി ബന്ധമുണ്ടോ എന്ന സംശയത്തിന്റെ പേരിൽ രണ്ട്‌ പേർ തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാൻ ഖാളിയാർ തയ്യാറായില്ല. പരാതി അമിനി മനേഗാരുടെ മുമ്പിൽ എത്തി .മനേഗാർ ഖാളിയാരോട്‌ ഖാസിം മുസ്‌ലിയാരോട്‌ ഫത്‌ വ ചോദിച്ച്‌ അത്‌ പ്രകാരം ചെയ്യാൻ കൽപ്പന കൊടുത്തു . ബഹുമാനപ്പെട്ട ഖാസിം മുസ്‌ലിയാർ അതിന്‌ ഫത്‌വ നൽകി. 

"മുലകുടി ബന്ധം സ്ഥിരപ്പെടാൻ ആണാണെങ്കിൽ 2 സാക്ഷിയും പെണ്ണാണെങ്കിൽ 4 സാക്ഷിയും വേണം. അതിൽ താഴെയുള്ള സാക്ഷികളുമായി വന്നാൽ അത്‌ തെളിവാവുകയില്ല എന്നും അങ്ങനെ തെളിവാകാതെ വന്നാൽ നികാഹ്‌ കഴിക്കുന്നത്‌ കൊണ്ട്‌ ശറഇൽ വിരോധമില്ലെന്നും" അവിടുന്ന് ഫത്‌വ നൽകി . അതനുസരിച്ച്‌ സൈനുദ്ദീൻ ഖാളിയാർ അവരുടെ നികാഹ്‌ കഴിച്ചു കൊടുത്തു . ഇത്‌ 1925 ലാണ്‌ സംഭവം.

    ഖാസിം മുസ്‌ ലിയാർ (ഖു.സി) മഹാപാണ്ഡിത്യത്തിനുടമയായിരുന്നു. അതുകൊണ്ട്‌ തന്നെ നാട്ടുകാർ ബഹുമാന സൂചകമായി "ബലിയമേലിയാർ ക്വാ" എന്ന് വിളിച്ചു പോന്നു. ജീവിത കാലത്ത്‌ തന്നെ ഒരുപാട്‌ കറാമത്തുകൾ അവിടുന്ന് പ്രകടമാക്കിയിരുന്നു. അമിനി ദ്വീപിൽ ദർസ്സ്‌ നടത്തി "മമ്പുറം" എന്ന വീട്ടിൽ താമസിച്ചിരുന്ന കാലഘട്ടത്തിലെ സംഭവങ്ങൾ പഴയ തലമുറകൾ പറയാറുണ്ടായിരുന്നു. 

    ഖാസിം മുസ്‌ലിയാർ (ഖു.സി) ഖാദിരി, രിഫായി എന്നീ ത്വരീഖത്തുകൾ സ്വീകരിച്ചിരുന്നതായി രേഖകൾ ഉണ്ട്‌.  മഹാനായ ഖാസിം വലിയുള്ളയുടെ (ഖു സി) പൗത്രപരമ്പരയിലെ പ്രസിദ്ധനായ യൂസുഫ്‌ റബ്ബാനി (ഖു സി) തങ്ങളുടെ മകനും സയ്യിദ്‌ മുഹമ്മദ്‌ ഖാസിം സാനി (ഖു.സി) തങ്ങളുടെ സഹോദരനുമായ മുഹമ്മദ്‌ മൗലാ (ഖു സി) (മംഗലാപുരം വഫാത്ത്‌) തങ്ങളാണ്‌ ഈ രണ്ട്‌ ത്വരീഖത്തിലെയും ഇജാസത്തുകൾ അവിടുത്തേക്ക്‌ നൽകിയത്‌. 


    കവരത്തി ദ്വീപിൽ ഖാളിയായി സേവനം അനുഷ്ടിച്ചിരുന്നു എന്ന് കരുതുന്ന , ആന്ത്രോത്ത്‌ ദ്വീപ്‌ സ്വദേശിയും, ഖിലാഫത്ത്‌ സമരമുഖങ്ങളുടെ നായകൻ ആലി മുസ്‌ലിയാർ കവരത്തി ദ്വീപിൽ വന്ന് താമസിച്ചപ്പോൾ ആലിമുസ്‌ലിയാരുമായി ബന്ധപ്പെടാൻ സാധ്യതയുമുള്ള, രിഫായി ത്വരീഖത്തിന്റെ ശൈഖും, ദലായിലുൽ ഖൈറാത്തിന്റെ പ്രചാരകനുമായിരുന്ന ഹംസത്ത്‌ ഇബ്ൻ ഇബ്രാഹിം (ഖു സി) എന്നവരിൽ നിന്നാണ്‌ ഖാസിം മുസ്‌ലിയാർ ദലായിലുൽ ഖൈറാത്തിന്റെയും ബുർദ്ദയുടേയും മറ്റും ഇജാസത്ത്‌ കരഗതമാക്കിയത്‌. ശേഷം ദ്വീപുകളിലൂടെ കടന്ന് പോയ ദലായിലുൽ ഖൈറാത്തിന്റെ ഇജാസത്തിന്റെ പരമ്പരകളിൽ ഭൂരിഭാഗവും ഖാസിം മുസ്‌ ലിയാരിലൂടെ കടന്ന് പോവുന്നതാണ്‌...

ഇരുത്തം വന്ന അറബി കവി കൂടിയായിരുന്നു അവിടുന്ന്. അവിടുത്തെ കവിതകൾ ഒരുപാട്‌ ഇന്നും പല വീടുകളിലും സൂക്ഷിച്ചിരിപ്പുണ്ട്‌ . അതുപോലെ അവിടുത്തെ അറബി കൈയ്പ്പട അതിമനോഹരമാണ്‌. സ്വന്തം കൈയ്പ്പടയിൽ ഖുർആൻ എഴുതിട്ടുണ്ട്‌ .മറ്റനേകം കിതാബുകളും മൗലൂദുകളും അവിടുന്ന് പകർത്തി എഴുതി ആവശ്യക്കാർക്ക്‌ നൽകാറുണ്ടായിരുന്നു. മുഹ് യുദ്ദീൻ പള്ളിയിലേക്ക് സ്വന്തം കൈയ്പ്പടയിൽ എഴുതിയ തറഫൽ ആലം മൗലിദ്  വഖ്ഫ് ചെയ്ത് നൽകിയതായും കാണാം.


പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞ വിവരം അനുസരിച്ച്‌


"നീണ്ട്‌ മെലിഞ്ഞ രൂപം

വെളുവെളുത്ത മനോഹരമായ താടി

ബലിഷ്ടമായ നെഞ്ചും കൈയ്ത്തണ്ഡും

മുറുക്കാൻ ചുവപ്പിച്ച ചുണ്ടുകൾ"

അവിടുത്തെ ശിഷ്യഗണങ്ങൾ പ്രഗത്ഭരും പ്രതിഭാശാലികളുമായ്‌ ഒരുപാടുണ്ട്‌...

ഇത്രവലിയ പണ്ഡിതനായിടും സ്വയം അധ്വാനിച്ച് ജീവിച്ച സ്വാത്വികനായിരുന്നു അവിടുന്ന്. വെറുതെ ഒരു നിമിഷം പോലും കളയാതെ എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് മാതൃകായോഗ്യനായി വഴിനടന്ന മഹാമനൂഷി. ഒറ്റക്ക്‌ ചെറിയപാണിയിലേക്ക്‌ തോണി തുഴഞ്ഞ്‌ പോകാറുണ്ടായിരുന്നു . വഴിയിൽ ബിത്ര ദ്വീപുണ്ട്‌ . അവിടെ അദ്ദേഹം തേങ്ങ നെട്ട്‌ പരിപാലിച്ചിരുന്നതായും പഴയതലമുറ ആവേശത്തോട്‌ പറയാറുണ്ട്‌. 

ബലിയഫാത്തോട എന്ന വീടാണ് അവിടുത്തെ ഭാര്യാവീട്.  അവിടുത്തെ പൗത്രപ്രമുഖനാണ് പ്രസിദ്ദ പണ്ഡിതൻ ചാടിപ്പുര കോയാകുഞ്ഞി മുസ് ലിയാർ. 

ഒരായുസ്സ്‌ മുഴുവൻ കർമ്മങ്ങളിൽ നിരതനായി സമൂഹത്തിന്‌ അറിവും വെളിച്ചവും തെളിച്ചവും നൽകിയ ആ പണ്ഡിതപ്രതിഭ ഹിജ്റ 1350 റബീഉൽ ആഖിർ 22 വ്യായാഴ്ച ഈ ലോകത്തോട്‌ വിടപറഞ്ഞു. കിൽത്താൻ ജുമാത്ത്‌ പള്ളിയുടെ മുറ്റത്താണ്‌ അവിടുത്തെ ഖബറ്‌.

പാരത്രികലോകത്ത്‌ അവിടുത്തെ കാണാനും കൂടാനും റബ്ബ്‌ ഭാഗ്യമരുളട്ടെഅവിടുത്തെ ദറജ അല്ലാഹു ഉയർത്തിക്കൊടുക്കട്ടെ...

ആമീൻ.



Share on Google Plus

About SNT

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

6 comments:

  1. അൽ അസ്ഹർ യൂണിവേഴ്സിറ്റി ൽ നിന്ന് വന്നത് ഫത്ത് വ നടത്താനുള്ള അംഗീകര സർട്ടിഫിക്കറ്റ് ആണ് വന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാമൊഴി പാരമ്പര്യത്തിലൂടെ കിട്ടിയ അറിവാണ്‌ അൽ അസ്‌ ഹർ യൂണിവേസിറ്റിയുമായി ബന്ധപ്പെട്ട ഈ ചരിത്രം .. വാമൊഴികൾ പലരീതിയിലും നിലനിൽക്കുന്നവയാണല്ലൊ ... ചമയം ഹാജാ ഹുസൈന്റെ പുസ്തകത്തിലും , ഖാളി ശം ഊൻ ഫൈസി ഉസ്താദ്‌ മനുഷ്യജാലിക സോവനീറിലും ഈ സംഭവം വിവരിക്കുന്നുണ്ട്‌ ... ഏതായാലും അൽ അസ്‌ ഹറുമായി ബന്ധപ്പെട്ട സംഭവം എല്ലാവരും ഉദ്ദരിക്കുന്നുണ്ട്‌ .. ഫത്‌ വ കൊടുക്കാനുള്ള അംഗീകാര പത്രം മാത്രമാവാം, അതിന്റെ ഒപ്പം അവിടെയ്ക്ക്‌ അധ്യാപനം നടത്താനുള്ള ക്ഷണിക്കലും ആവാം.. രണ്ടിലൊന്നോ രണ്ടും കൂടെയോ ആവാം..

      രണ്ടിനും ഉള്ള രേഖ ലഭ്യമല്ല.. വാമൊഴിചരിത്രമാണ്‌.. വാമൊഴികൾ പലതും രേഖപ്പെടുത്താതെ വർഷങ്ങൾ കടന്ന് പോയത്‌ കൊണ്ട്‌ കൂട്ടിച്ചേർക്കലും വെട്ടിച്ചുരുക്കലും ഒക്കെ ഉണ്ടാവുമല്ലോ..

      ഇല്ലാതാക്കൂ
  2. 👍🏻ചരിത്ര സത്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. ഇതില്‍ ഊഹാബോകങ്ങള്‍ അടിസ്താനത്തില്‍ എഴുതിയതാണോ....

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ കമന്റ് ചെയ്യുക